ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളില്‍നിന്ന് ഇന്ത്യയെ സംബന്ധിക്കുന്ന ചില രേഖകള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിനുശേഷം അപ്രത്യക്ഷമായെന്നു കോണ്‍ഗ്രസ്. ഇന്ത്യയുടെ പരാമര്‍ശങ്ങളുള്ള കുറഞ്ഞത് 60 ഫയലുകളെങ്കിലും കരാറിനുശേഷം അപ്രത്യക്ഷമായെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന് ഖേര ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റിലുള്ള എപ്സ്റ്റീന് ഫയലുകളില്‍ കഴിഞ്ഞ ആറിന് ‘ഇന്ത്യ’ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ 484 പേജുകളുടെ ഫയലുകള്‍ ലഭിക്കുമായിരുന്നെന്നും ഓരോ പേജിലും പത്തു രേഖകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും പവന് പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ഇതേ കാര്യം തെരയുകയാണെങ്കില്‍ 478 പേജുകളേ ലഭിക്കുകയുള്ളൂവെന്നും ഇതിനര്‍ഥം ഏകദേശം 60 ഫയലുകളടങ്ങുന്ന 6 പേജുകള്‍ അപ്രത്യക്ഷമായെന്നും ഇതിനിടയില്‍ നടന്ന ഒരു സംഭവവികാസം ഇന്ത്യ-യുഎസ് കരാറാണെന്നും പവന് വ്യക്തമാക്കി.
എപ്സ്റ്റീന് ഫയല്‍ സൂക്ഷ്മമായി വിശകലനം ചെയ്യുവാന്‍ കോണ്‍ഗ്രസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യമറിയുന്നതെന്നും പവന് അവകാശപ്പെട്ടു. വിവാദ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഇന്ത്യ-വിരുദ്ധ കരാറിനെ ഉപയോഗപ്പെടുത്തിയോയെന്ന് പവന് എക്സിലെ കുറിപ്പില്‍ ചോദിച്ചു.
അതിനിടെ ഒരു പേര് മറച്ചിട്ടുള്ള ഒരു വ്യക്തി 2018 മേയ് 14ന് ജെഫ്രി എപ്സ്റ്റീന് അയച്ച ഒരു മെയില്‍ എപ്സ്റ്റീന് ഫയലിലുണ്ടെന്ന് പവന് ചൂണ്ടിക്കാട്ടി. ‘ഈ വേനല്‍ക്കാലത്ത് റോമിനടുത്തുള്ള ഞങ്ങളുടെ കുടുംബത്തിന്റെ കൊട്ടാരത്തില്‍ ജയ്പുരിലെ മഹാരാജാവിന്റെ ജന്മദിന പാര്‍ട്ടി ഞാന്‍ സംഘടിപ്പിക്കുന്നുണ്ട്.’-എന്നാണ് എപ്സ്റ്റീന് അയച്ചിരിക്കുന്ന മെയിലില്‍ പറയുന്നത്.
ഫയലില്‍ പരാമര്‍ശിക്കുന്ന ‘ജയ്പുരിലെ മഹാരാജാവ്’രാജസ്ഥാനിലെ ബിജെപി ഉപമുഖ്യമന്ത്രിയായ ദിയ കുമാരിയുടെ മകന് സവായ് പദ്മനാഭ് സിംഗാണെന്ന് പവന് ഖേര ആരോപിച്ചു. 2018ല്‍ റോമില്‍ നടന്ന സവായിയുടെ ആര്‍ഭാടമായ ജന്മദിന ആഘോഷം പബ്ലിക് ഡൊമെയ്നില്‍ ഇതിനോടകം ലഭ്യമാണെന്നും പവന് പറഞ്ഞു.